കാസർകോട് ആരിക്കാടിയിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 272 ലിറ്ററിലധികം കർണാടക മദ്യം പിടിച്ചെടുത്തു.

കാസർകോട്: കാസർകോട് കാറിൽ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കർണാടക മദ്യം പിടിച്ചെടുത്തു. രാത്രി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ആരിക്കാടിയിൽ വെച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പ്രമോദ് കുമാർ വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Add Asianetnews as a Preferred SourcegooglePreferred

ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് ചൗക്കിയില്‍ വച്ച് സാഹസികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കാസർകോട് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുധീന്ദ്രൻ.എം.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജിത്ത് കെ ആർ, ജിതേന്ദ്രൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുൽ ടി വി, സോനു സെബാസ്റ്റ്യൻ, സിജിൻ സി, വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സത്യൻ കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.

അതിനിടെ അതിരപ്പിള്ളിയിൽ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 7 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി സ്വദേശി ജിനേഷ് കുമാർ (47 വയസ്) എന്നയാളാണ് പിടിയിലായത്. ചാലക്കുടി റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ (ഗ്രേഡ്) അനീഷ് കുമാർ പുത്തില്ലന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ (ഗ്രേഡ്) മാരായ അനിൽ കുമാർ കെ എം, ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർ രാകേഷ്ടി ടി ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും പങ്കെടുത്തു.