'കുട്ടിപ്പോലീസിന് കിടക്കാനിടമില്ല', വീട് നിര്‍മിക്കാനായി ഭൂമി നല്‍കി കായംകുളം എഎസ്ഐ
29ന് വൈകിട്ട് 5ന് കായംകുളത്ത് യു.പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ രാഹുലിന് രേഖകള്‍ കൈമാറും.
കായംകുളം: ഭൂരഹിതനായ കുട്ടി പൊലീസിന് വീട് വെക്കാൻ ഭൂമി ദാനം ചെയ്ത് മാതൃകയായി കായംകുളം എഎസ്ഐ. കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും എസ് പി സി കേഡറ്റുമായ രാഹുലിനാണ് കായംകുളം എഎസ്ഐ ഹാരിസ് തുണയായത്.
എസ് പി സി കേഡറ്റായ രാഹുല്‍ തനിക്കും കുടുംബത്തിനും കയറികിടക്കാന്‍ ഇടമില്ലെന്നും വീടുവെയ്ക്കാൻ ഭൂമി ലഭ്യമാക്കാനായി സഹായം ചെയ്യണണെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും, ജില്ലാ പൊലീസ് മേധാവിയെയും സമിച്ചിരുന്നു. രാഹുലിന്റെ അപേക്ഷ ലഭിച്ച ജില്ലാ പൊലീസ് മേധാവി പി എസ് സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിക്ക് നിർദ്ദേശം നൽകി.
ഡിവൈഎസ്പി കായംകുളം സ്റ്റേഷന്‍ ഓഫീസിറയാ ഷാഫിയെ രാഹുലിന് വീട് വയ്ക്കാന്‍ ഭൂമി ലഭ്യാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ കായംകുളം സ്റ്റേഷനിലെ എഎസ്ഐയും ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസും കുടുംബവും ഭൂമി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
കായംകുളം എഎസ്ഐ ഹാരിസും കുടുംബവും സന്തോഷത്തോടെ തങ്ങളുടെ വള്ളികുന്നത്തുള്ള ഭൂമിയിൽ നിന്നും അഞ്ച് സെന്‍റ് രാഹുലിന് നൽകാനുള്ള സന്നദ്ധത എസ്പിയെ അറിയിച്ചു. തുടര്‍ന്ന് രാഹുലിന്റെ പേർക്കു ഭൂമി നൽകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഹാരിസിന്‍റെ നന്മനിറഞ്ഞ പ്രവര്‍ത്തിയ്ക്ക് നിറഞ്ഞ മനസാലെ സല്യൂട്ട് ചെയ്യുകയാണ് സഹപ്രവര്‍ത്തകര്‍. 29ന് വൈകിട്ട് 5ന് കായംകുളത്ത് യു.പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ രാഹുലിന് രേഖകള്‍ കൈമാറും.