പറമ്പായി തെക്കുഞ്ചേരിയില്‍ പരേതനായ തോമസിന്‍റെ വീട്ടിലാണ് ജപ്തി നടപടികള്‍ക്കായി അഭിഭാഷകരുമായി കേരളാ ബാങ്ക് പ്രതിനിധികളെത്തിയത്.

തൃശ്ശൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൃശൂര്‍ പൂമല പറമ്പായില്‍ കിടപ്പുരോഗിയെ കുടിയൊഴിപ്പിക്കാൻ എത്തിയ കേരളാ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി പൂര്‍ത്തിയാക്കാതെ മടങ്ങി. മുപ്പത്തിയഞ്ച് ലക്ഷം കുടിശ്ശികയുള്ള കിടപ്പുരോഗിയായ 67 കാരിയെയും മക്കളെയും കുടിയൊഴിപ്പിക്കാനായാണ് കോടതി ഉത്തരവുമായി കേരളാ ബാങ്ക് ജീവനക്കാര്‍ എത്തിയത്.

പറമ്പായി തെക്കുഞ്ചേരിയില്‍ പരേതനായ തോമസിന്‍റെ വീട്ടിലാണ് ജപ്തി നടപടികള്‍ക്കായി അഭിഭാഷകരുമായി കേരളാ ബാങ്ക് പ്രതിനിധികളെത്തിയത്. പത്ത് കൊല്ലം മുമ്പ് കേരളാ ബാങ്കിന്‍റെ ഓട്ടുപാറ ശാഖയില്‍ നിന്നാണ് അവിടുത്തെ ജീവനക്കാരനായിരുന്ന തോമസ് വായ്പയെടുത്തത്. പിന്നീടത് പുതുക്കിവച്ചു. വായ്പ മുടങ്ങിയതോടെ കുടിശ്ശികയായി. നാല്പത് ലക്ഷത്തിന് മുകളില്‍ തിരിച്ചടവ് വന്നതോടെ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയി. 

അതിനിടെ രണ്ട് കൊല്ലം മുമ്പ് തോമസ് മരിച്ചു. കിടപ്പുരോഗിയായ ഭാര്യയും മകളും മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരെ ഇറക്കിവിടുന്നതിനെതിരെ നാട്ടുകാരും സംഘടിച്ചെത്തി. വസ്തു വിറ്റ് ബാങ്കിന്‍റെ കടം വീട്ടാന്‍ സമ്മതമാണെന്നാണ് തോമസിന്‍റെ മകന്‍ പറയുന്നത്. എന്നാല്‍ തോമസ് നാട്ടിലെ ഏഴ് പലിശക്കാരില്‍ നിന്ന് പത്തുലക്ഷത്തിലറെ കടം വാങ്ങിയിരുന്നു. പതിനെട്ട് ലക്ഷം തിരിച്ചടച്ചു. എന്നിട്ടും വസ്തു കൂടി വേണമെന്നു പലിശക്കാര്‍ പറയുന്നതാണ് പ്രതിസന്ധിയെന്നും മകന്‍ പറയുന്നു. ജപ്തി പൂര്‍ത്തികരിക്കാനാവാത്തത് അടുത്ത 23ന് കോടതിയെ അറിയിക്കുമെന്ന് ബാങ്കിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.

വീഡിയോ സ്റ്റോറി കാണാം

'അമ്മ ഒരു കിടപ്പ് രോഗിയാണ് , വേറെ പോകാൻ സ്ഥലമില്ല' ; തൃശ്ശൂരിൽ ജപ്തി നടപടികളുമായി കേരള ബാങ്ക്

Read More :  ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ സ്വദേശികളുടെ ഇന്നോവ കാറിൽ ലോറി ഇടിച്ചു കയറി, 7 പേർക്ക് പരിക്ക്