കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, വെള്ളിയാഴ്ച (28/08/2026) വൈകുന്നേരം 05.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.9 മുതൽ 1.2 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും വെള്ളിയാഴ്ച (28/08/2026) ഉച്ചയ്ക്ക് 02.30 വരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ലോക്കൽ കാഷനറി സിഗ്‌നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലാണ് മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരുന്നത്.

ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കർണാടകയിലെ കാർവാർ, മംഗളൂരു, പണമ്പൂർ, ഹോണാവർ, ഭട്കൽ, ഗംഗോളി (കുണ്ടാപുര), മാൽപെ എന്നീ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.