ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തി, മിക്സിയിൽ സംശയം; പിടികൂടിയത് കിലോ സ്വർണം
കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയോളം സ്വർണമാണ് പിടികൂടിയത്. കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന മിക്സിയിൽ സംശയം തോന്നിയതോടെയാണ് സ്വർണക്കടത്ത് പിടിയിലായത്. മിക്സിയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോയോളം സ്വർണം കണ്ടെത്തിയതെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൻ സ്വർണവേട്ടയുടെ വാർത്തയുടെ പുറത്തുവന്നിരുന്നു. ആറ് പേരിൽ നിന്നായി അഞ്ചര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്. റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയിൽ നിന്നെത്തിയ അസീസും ജിദ്ദയിൽ നിന്നെത്തിയ അബ്ദുൾ സക്കീർ, സമീർ എന്നിവർ ശരീരത്തിൽ ക്യാപ്‍സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ദുബായിൽ നിന്നി വന്ന മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളിൽ സ്വർണം പൂശിയ പേപ്പർ ഷീറ്റുകളാണ് വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. എന്നാൽ കോഴിക്കോട് കക്കട്ടിൽ സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ക്വട്ടേഷൻ സംഘത്തിന് മുന്നിൽ കുടുങ്ങി. സ്വർണത്തിന് വേണ്ടിയുള്ള അടിപിടി ശ്രദ്ധയിൽപ്പെട്ട സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടികൂടുകയായിരുന്നു. സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘത്തെ പിടികൂടാനായി പൊലീസ് അന്വേഷണം തുടരുകയാണ്.