'പീലാണ്ടി' ഇനി ചന്ദ്രശേഖരനല്ല; തെറ്റ് തിരുത്തി വനംവകുപ്പ്
അട്ടപ്പാടിയിലെ ആദിവാസികള്‍ പീലാണ്ടിയെന്ന് പേരിട്ട് വിളിച്ചിരുന്ന കാട്ടാനയെ 2017 മെയ് 30 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പെരുമ്പാവൂരിലെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്. പക്ഷേ പീലാണ്ടിയെന്ന പേര് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥര്‍ കോടനാട് ചന്ദ്രശേഖരനെന്ന് പേരിടുകയായിരുന്നു.
അട്ടപ്പാടി: അട്ടപ്പാടിയിൽ നിന്ന് പിടികൂടി കോടനാട് ആനക്കളരിയിലെത്തിച്ച ആനയുടെ പേര് തിരുത്തിയ നടപടി പിന്‍വലിച്ച് വനംവകുപ്പ്. കാട്ടാനയെ ആദിവാസികള്‍ വിളിച്ചിരുന്ന പീലാണ്ടിയെന്ന പേര് വനംവകുപ്പ് ചന്ദ്രശേഖരനെന്ന് തിരുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് നടപടി.
അട്ടപ്പാടിയിലെ ആദിവാസികള്‍ പീലാണ്ടിയെന്ന് പേരിട്ട് വിളിച്ചിരുന്ന കാട്ടാനയെ 2017 മെയ് 30 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പെരുമ്പാവൂരിലെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്. പക്ഷേ പീലാണ്ടിയെന്ന പേര് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥര്‍ കോടനാട് ചന്ദ്രശേഖരനെന്ന് പേരിടുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയാവുന്നത്. പീലാണ്ടിയെന്ന പേരിന്‍റെ കുഴപ്പമെന്താണെന്ന് വ്യക്തമാക്കാന്‍ വനംവകുപ്പിന് സാധിക്കാതെ വന്നതോടെയാണ് പേരുതിരുത്തിയത്. ആനയ്ക്ക് പീലാണ്ടിയെന്ന പേര് അംഗീകരിച്ച് കഴിഞ്ഞ പതിമൂന്നിന് ഉത്തരവിറക്കി. പീലാണ്ടി ചന്ദ്രു എന്നാണ് പുതിയ പേര്.
ഗുരുവായൂർ കേശവൻ, ശങ്കരനാരായണൻ, ഗോപാലകൃഷ്ണൻ, രശ്മി, നന്ദിനി... എന്നിങ്ങനെയാണ് ആ പേരുകൾ. സർക്കാർ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70 ൽ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. സവർണ്ണാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നതെന്നായിരുന്നു ബോബന്‍റെ പരാതി.