പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; 'സ്വയം ചികിത്സ ഒഴിവാക്കണം'
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും.
![kerala health department needs to be cautious against fevers joy kerala health department needs to be cautious against fevers joy](https://static-ai.asianetnews.com/images/01hgyy8q7621v4ykf41s1eef1z/mixcollage-06-dec-2023-12-20-pm-4325_363x203xt.jpg)
കൊച്ചി: പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനിയോ ഡെങ്കിപ്പനിയോ മറ്റ് വൈറല്‍ പനികളോ ഏതുമാവാം. സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടേണ്ടതാണ്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 11,077 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 3,478 ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ഈ വര്‍ഷം ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച നാല് ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ കൊച്ചിന്‍ കോര്‍പറേഷനില്‍ 222 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലൂര്‍(22) ,ഇടപ്പിള്ളി(17) ,കടവന്ത്ര(12), മട്ടാഞ്ചേരി(10), കൂത്തപാടി(10), പൊന്നുരുന്നി(6), മങ്ങാട്ടുമുക്ക്(6) എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കളമശ്ശേരി(13), തൃക്കാക്കര(7), മരട്(6) എന്നീ നഗരസഭ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചേരാനെല്ലൂര്‍ (7), എടത്തല (6), കടുങ്ങല്ലൂര്‍ (8), എന്നീ പഞ്ചായത്തുകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഇവിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികളെ കാണുന്നുണ്ട്. ഇവയെല്ലാം വല ഉപയോഗിച്ച് കൊതുക് കടക്കാത്ത വിധം മൂടി സൂക്ഷിച്ചില്ലെങ്കില്‍ ആ പ്രദേശം മുഴുവന്‍ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകും. കൂടാതെ ആക്രികടകള്‍, കൂട്ടിയിട്ടിരിക്കുന്ന ടയറുകള്‍, ചിരട്ട എന്നിവ കൊതുകിന്റെ ഉറവിടങ്ങളായി കാണുന്നുണ്ട്. ഇവിടങ്ങളില്‍ വെള്ളം വീഴാത്ത വിധമുള്ള മേല്‍ക്കൂരയ്ക്ക് കീഴില്‍ മാത്രമേ സൂക്ഷിക്കാവൂ. വീടിനകത്ത് അലങ്കാരചെടികള്‍ വെള്ളത്തില്‍ വളര്‍ത്തുന്നതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് സഹായകമാകുന്നു. അതിനാല്‍ ചെടികള്‍ കഴിവതും മണ്ണില്‍ വളര്‍ത്തുന്നതാണ് അഭികാമ്യം. ചില പ്രദേശങ്ങളില്‍ ചെടികള്‍ വില്പന നടത്തുന്ന നഴ്‌സറികളില്‍ ചെടിച്ചട്ടികളിലും ട്രേകളിലും ഉറവിടങ്ങള്‍ കാണുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണം നടത്തി കൊതുക് നിവാരണം ഉറപ്പാക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
'ഓട്ടോ എന്നാല്‍ സുമ്മാവാ...?': 'കൊടുമുടി'യില്‍ നിന്നും ഓടിയെത്തിയത് കാശ്മീരിൽ