പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ വലിയ മാറ്റം വരുത്താനാകുമെന്നും മന്ത്രി

തിരുവനന്തപുരം: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ വലിയ മാറ്റം വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന് വേണ്ടി സി ഡിറ്റ് തയ്യാറാക്കുന്ന 'കേരള വിമന്‍' വെബ് പോര്‍ട്ടലിന് വേണ്ടി വെണ്‍പാലവട്ടം സമേതിയില്‍ വച്ച് സംഘടിപ്പിച്ച 'കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ' ദ്വി ദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Add Asianetnews as a Preferred SourcegooglePreferred

സ്ത്രീകളെ സ്വയം സമ്പാദ്യത്തിന് പര്യാപ്തരാക്കുന്നതിന് ഈ പോര്‍ട്ടലിലൂടെ സാധിക്കണം. സ്ത്രീകളുടെ വിമോചനത്തിന്റെ ചരിത്രം കേരളത്തിന്റെ പശ്ചാത്തലത്തില്‍ നോക്കി കാണാനാകണം വെബ് പോര്‍ട്ടലിലൂടെ ശ്രമിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, വനിത വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു, വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ, സി ഡിറ്റ് വെബ് സര്‍വീസസ് വകുപ്പ് മേധാവി ബിജു എസ്.ബി. തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ടെക്‌നിക്കല്‍ സെഷനുകളില്‍ എഴുപതോളം വിദഗ്ധര്‍ പങ്കെടുത്തു.