നാൽപ്പത് ദിവസത്തിലേറെയായി പൂട്ടിക്കിടക്കുന്നു; ഇനിയും ഇളവില്ലെങ്കിൽ പ്രത്യക്ഷ സമരം: ചെരുപ്പ് വ്യാപാരികൾ
കടകളടച്ചു കൊണ്ടുള്ള കൊവിഡ് പ്രതിരോധം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് നൽകിയ ലോൺ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചു വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള റീട്ടെയിൽ ഫുട്ട്‌വെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല്പതിലേറെ ദിവസമായി പൂട്ടിക്കിടക്കുന്ന കടകൾ ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് സെക്രട്ടറിയേറ്റ് നടയിൽ നടന്ന ധർണയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്‍റ് ധനീഷ് ചന്ദ്രൻ പറഞ്ഞു.
കടകളടച്ചു കൊണ്ടുള്ള കൊവിഡ് പ്രതിരോധം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് നൽകിയ ലോൺ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക്ക്ഡൗൺ കാലത്ത് തുറന്നു പ്രവർത്തിക്കാത്ത ദിവസത്തെ വാടക ഒഴിവാക്കുക, വൈദ്യുതി, കുടിവെള്ള ബിൽ അടയ്ക്കുന്നതിന് ആറുമാസത്തെ കാലാവധി അനുവദിക്കുക, ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയിലും ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിലും കെ ആർ എഫ് എ ധർണ നടത്തി. ധർണയിൽ ജില്ലാ സെക്രട്ടറി സജൻ ജോസഫ്, ട്രഷറർ ഹാഷിം, നജീബ്, അഷ്റഫ്, സുരേഷ് ബാബു, ഷെയ്ഖ് കമാലുദ്ദീൻ, സന്തോഷ്, മനസൂർ, അനിൽ ചാമ്പ്യൻ, ഷാനവാസ്, ഫിറോസ് ബെന തുടങ്ങിയവർ സംസാരിച്ചു.