രാത്രി മഴ മുന്നറിയിപ്പ്: ആലപ്പുഴ ജില്ലയില്‍ മഞ്ഞ അലര്‍ട്ട്, ഒരു മണിക്കൂറില്‍ പെയ്തിറങ്ങിയത് 41 മില്ലിമീറ്റര്‍
കഴിഞ്ഞ മണിക്കൂറുകളില്‍ ആലപ്പുഴയിലും കായംകുളത്തും കനത്ത മഴയാണ് ലഭിച്ചത്.

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം ആലപ്പുഴ ജില്ലയില്‍ വരും മണിക്കൂറുകളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ ആലപ്പുഴയിലും കായംകുളത്തും കനത്ത മഴയാണ് ലഭിച്ചത്. ആലപ്പുഴയില്‍ ഒരു മണിക്കൂറില്‍ 41 എംഎം മഴയും കായംകുളത്ത് ഒന്നേകാല്‍ മണിക്കൂറില്‍ 72 എംഎം മഴയും ലഭിച്ചെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.
അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തേജ് ചുഴലിക്കാറ്റായും തുടര്‍ന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ച് 24ന് ഒമാന്‍, യെമന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുനമര്‍ദ്ദമായി മാറി പശ്ചിമ ബംഗാള്‍ - ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 1.8 മുതല്‍ 3.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഇഫ്‌ലു ക്യാമ്പസിലെ പീഡനശ്രമം: പ്രതിഷേധം ശക്തം, സര്‍വകലാശാല അധികൃതര്‍ക്കെതിരെ വിമര്‍ശനം