യുഎസ് കമ്പനിയെന്നൊക്കെ പറഞ്ഞപ്പോ വിശ്വസിച്ച് പോയി! വർഷങ്ങളുടെ അനുഭവസമ്പത്ത്, എന്നിട്ടും പെട്ട്, പോയത് 2 കോടി
കഴിഞ്ഞ നവംബർ ഒന്നിന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇൻവെസ്റ്റമെന്റ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിംഗിനെ പറ്റിയുള്ള ഒരു ഓൺലൈൻ ക്ലാസിന്റെ ലിങ്ക് വാട്‌സ് ആപ്പ് വഴി പരാതിക്കാരന് ലഭിച്ചു.
![kollam man experienced in trading lost 2 crore american company fraud btb kollam man experienced in trading lost 2 crore american company fraud btb](https://static-ai.asianetnews.com/images/01hmdhakt0037wxyjenwk4kjsv/2--4-_363x203xt.jpg)
കൊല്ലം: അമേരിക്കൻ കമ്പനിയുടെ പേരിൽ നടന്ന ട്രേഡിംഗ് തട്ടിപ്പിൽ കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ. വർഷങ്ങളായി ഷെയർ ട്രേഡ് ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയിൽ നിന്നുമാണ് രണ്ട് കോടിയോളം രൂപ സൈബർ തട്ടിപ്പുകാർ ഓൺലൈനായി തട്ടിയെടുത്തത്. കഴിഞ്ഞ നവംബർ ഒന്നിന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇൻവെസ്റ്റമെന്റ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിംഗിനെ പറ്റിയുള്ള ഒരു ഓൺലൈൻ ക്ലാസിന്റെ ലിങ്ക് വാട്‌സ് ആപ്പ് വഴി പരാതിക്കാരന് ലഭിച്ചു.
അതിൽ പങ്കെടുത്ത പരാതിക്കാരന് ഇവരിൽ വിശ്വാസമുണ്ടായി പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ വിളിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ട്രേഡിംഗിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരിൽ ഒരു വ്യാജ പോർട്ടലിൻറെ ലിങ്ക് നൽകുകയായിരുന്നു. ഈ പോർട്ടലിൽ വ്യക്തിഗത വിവരങ്ങളും ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി വലിയ തുകക്കുള്ള ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇൻസ്റ്റിറ്റ്യൂഷനൽ അക്കൗണ്ട് പരാതിക്കാരൻ ആരംഭിച്ചു. പണം ഇൻവെസ്റ്റ് ചെയ്യേണ്ട നിർദ്ദേശങ്ങളും അക്കൗണ്ട് നമ്പരുകളും വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് തട്ടിപ്പുകാർ നൽകിയത്.
ഇതിൻറെ വിശ്വാസ്യത പരിശോധിക്കുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം 1,800 രൂപ പരാതിക്കാരൻ നിക്ഷേപിച്ചപ്പോൾ പോർടൽ വാലറ്റിൽ ഈ തുക കാണിക്കുകയും ഇതിൽ നിന്ന് 4000 രൂപ പിൻവലിക്കുകയും ചെയ്‌തു. ഈ പണം സ്വന്തം അക്കൗണ്ടിൽ വന്നതോടെ പരാതിക്കാരൻ പല ദിവസങ്ങളിലായി 1 കോടിയോളം വരുന്ന തുക തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു ഇതുപയോഗിച്ച് ഈ പോർട്ടൽ വഴി ഷെയർ ട്രേഡ് ചെയ്യുനാവശ്യപ്പെട്ടു ഓരോ പ്രാവശ്യവും ട്രേഡ് ചെയ്യുമ്പോഴും പോർട്ടസിൻ്റെ വാലറ്റിൽ വന്നതായി കാണിക്കും.
ഈ തുക പക്ഷെ പിൻവലിക്കാൻ കഴിയില്ല. ഈ തുക 6 കോടി രൂപയോളമായപ്പോൾ പരാതിക്കാരൻ അത് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷവും കൂടുതൽ തൃക നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്. വൻ തുക ലാഭം ലഭിക്കും എന്നതരത്തിലുള്ള പരസ്യം വഴി ആകർഷിപ്പിച്ച് തട്ടിപ്പുകാർ നിർദ്ദേശിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് അവർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച ഷെയറുകൾക്ക് വൻ ലാഭം വരുന്നതായി ഈ ആപ്പിൽ വ്യാജമായി കാണിച്ച് ഇരകളെയെ കൊണ്ട് കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരടെ രീതി.
ആപ്പിൽ ലാഭമായി കാണിക്കുന്ന പണം പിൻവലിക്കുന്നതിനായി നികുതി ആവശ്യപ്പെടുകയും അതുവഴി കൂടുതൽ പണം ഇവർ കൈക്കലാക്കുകയും ചെയ്യും. ഇത്തരത്തിൽ കൊല്ലം സിറ്റി പോലീസ് പരിധിയിൽ മാത്രം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഒന്നേകാൽ കോടിയോളം രൂപ മറ്റ് പലരിൽ നിന്നുമായി തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സൈബർ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും കേരളത്തിലേത് ഉൾപ്പടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം