തിരുവനന്തപുരം കീഴാറൂരിൽ നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കാട്ടാക്കട സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ രക്ഷപെടുത്തി. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് (18 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. 

കാട്ടാക്കട പി.ആര്‍.വില്യം സ്‌കൂളിലെ ആറോളം വിദ്യാര്‍ഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി. നാട്ടുകാര്‍ അറിയിച്ച് പൊലീസും അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി.