വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; കർശന നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.
കോഴിക്കോട്: വില്ലേജ് ഓഫീസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയുടെ നിർദ്ദേശം. തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ആറിനാണ് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍ ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്.
കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.
അതേസമയം വ്യാജരേഖകളുണ്ടാക്കി വനഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയ വയനാട്ടിലെ റിസോര്‍ട്ട് ഉടമകള്‍ക്ക് ഭൂമിയില്‍ നിന്നൊഴിയാന്‍ വനം വകുപ്പ് നോട്ടീസ് നല്‍കി. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള പടിഞ്ഞാറത്തറ വില്ലേജിലെ 40.69 ഏക്കര്‍ ഭൂമിയില്‍ നിന്നും ഏഴ് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഭൂവുടമകളായ എറണാകുളം സ്വദേശി ബൈജുവര്‍ഗ്ഗീസ്, മടക്കിമല സ്വദേശി പ്രജ്വല്‍ വിശ്വാസ് എന്നിവര്‍ക്കാണ് സൗത്ത് വയനാട് ഡിഎഫ്ഒ നോട്ടീസ് അയച്ചത്.
Read More : ഭാര്യയെ ഹോട്ടലിലെത്തിച്ചു, പണം വാങ്ങി ഭർത്താവ് പീഡനത്തിന് അവസരമൊരുക്കി; സംഭവം കോഴിക്കോട്
ഈ ഭൂമിയുടെ നികുതി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് വൈത്തിരി തഹസില്‍ദാര്‍ക്കും പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ക്കും നിർദേശം നൽകി. വനഭൂമി കൈയ്യേറി റിസോർട്ട് നിർമ്മിച്ചെന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ വനംവകുപ്പ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് റിസോർട്ട് ഉടമകൾ.