കുടിശിക നല്കിയില്ല; മെഡി.കോളേജില്‍ മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യില്ല
കാരുണ്യ,ആര്‍എസ്ബിവൈ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി മരുന്നുകളും സ്റ്റെന്‍റും വാങ്ങിയ ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് വിവിധ വിതരണക്കാർക്ക് നല്‍കാനുളളത്.
കോഴിക്കോട്: കുടിശിക നൽകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ സെറ്റെന്‍റ് ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വിതരണം നിര്‍ത്തി. പരിഹാരമായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെയും വിതരണം നിര്‍ത്തിവെക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. വിഷയം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്സിപ്പള്‍ പ്രതികരിച്ചു
കാരുണ്യ,ആര്‍എസ്ബിവൈ,ചിസ് പ്രളസ് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി മരുന്നുകളും സ്റ്റെന്‍റും വാങ്ങിയ ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് വിവിധ വിതരണക്കാർക്ക് നല്‍കാനുളളത്. സ്റ്റന്‍റ് വിതരണം നേരത്തെ നിർത്തിയിരുന്നു. ഇന്ന് വിതരണക്കാരുടെ സംഘടനാ പ്രതിനിധികള്‍ മെഡിക്കൽ കോളേജ് പ്രിൻസിപലുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്ന് മരുന്നുവിതരണവും നിർത്തി
വിഷയം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. കുടിശികയുണ്ടാകാന്‍ കാരണം ഇന്‍ഷൂറന്‍സ് കമ്പനികളാണ്. സ്റ്റെന്‍റും ഉപകരണങ്ങളും തീര്‍ന്നതിനാല്‍ അടുത്ത ദിവസം മുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കില്ല. മരുന്നുകള്‍ രണ്ടുദിവസത്തേക്ക് സ്റ്റോക്കുണ്ട്. അതുകൂടി തീര്ന്നാല്‍ നിര്‍ദ്ധനരായ ആയിരകണക്കിന് രോഗികളുടെ ചികില്‍സയാകും അവതാളത്തിലാവുക.