കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയഗാഥയുമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച കൊവിഡ് 19 ജാഗ്രതാ പോർട്ടൽ.  പോർട്ടലിൽ ഒരുക്കിയിട്ടുള്ള ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. 

കോഴിക്കോട്: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയഗാഥയുമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച കൊവിഡ് 19 ജാഗ്രതാ പോർട്ടൽ. പോർട്ടലിൽ ഒരുക്കിയിട്ടുള്ള ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. 

സംവിധാനത്തിന്റെ പ്രവർത്തന മികവിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻഐസി കോഴിക്കോടുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ എൻഐസിയുടെ സഹായത്തോടെ ഉത്തരാഖഢിൽ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാർച്ച് 19ന് പോർട്ടൽ ആരംഭിച്ചത്. സ്ഥാനത്തെ ഓക്‌സിജൻ ഉല്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളും പോർട്ടലിൽ നൽകുന്നുണ്ട്. നിർമ്മാതാക്കളാണ് ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നത്. ഉല്പാദനം, വിതരണം തുടങ്ങി ഓക്‌സിജൻ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച ഗ്രാഫിക്കൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3,20,53,521 പേർ ഇതിനകം പോർട്ടൽ സന്ദർശിച്ചത്. 

സംസ്ഥാനത്തെ ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുവേണ്ട കാര്യങ്ങളാണ് പ്രധാനമായും സംവിധാനത്തിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ഓക്‌സിജൻ ലഭ്യത, സംഭരണം, ഉപയോഗം, 24 മണിക്കൂർ നേരത്തേക്കുവേണ്ട ഓക്‌സിജന്റെ ലഭ്യത എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഓക്‌സിജൻ ലഭ്യതക്കായി ആശുപത്രികൾക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങൾക്കും നേരിട്ട് പോർട്ടൽ വഴി അപേക്ഷ നൽകാം. 

ഇതിനായി പ്രത്യേക ലോഗിൻ പാസ്വേർഡുകൾ നൽകിയിട്ടുണ്ട്. അപേക്ഷകളിൽ ജില്ലാ- സംസ്ഥാന തല കൊവിഡ് വാർ റൂമുകളിൽ നിന്നും നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങളിൽ ഓക്‌സിജനുവേണ്ടി ക്രിട്ടിക്കൽ റിക്വസ്റ്റ് എന്ന സംവിധാനം ഉപയോഗിച്ച് ആശുപത്രികൾക്ക് അപേക്ഷ നൽകാം. ഇത് സംസ്ഥാന വാർ റൂമിൽ നിന്ന് പരിശോധിച്ച് നടപടി എടുക്കും.

അടുത്തിടെയാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനവും കൂടി പോർട്ടലിൽ ഉൾപ്പെടുത്തിയത്. കൊവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ മേൽ നേട്ടത്തിൽ കൊവിഡ് ജാഗ്രത പോർട്ടലിന് രൂപം നൽകിയത്. 

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾക്കൊള്ളിച്ച് രൂപകല്പന ചെയ്ത ഈ ആപ്ലിക്കേഷൻ രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു. ഹോം ക്വാറന്റയിനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിക്കുകയുമുണ്ടായി. 

റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കൊവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്മെന്റ്, പരാതി പരിഹാരം, കൊവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കൊവിഡ് 19 ജാഗ്രത ആപ്ലിക്കേഷൻ. 

ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി. സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള മാർഗം, സംസ്ഥാന തല, ജില്ലാ തല ഡാഷ്‌ബോർഡുകൾ, ഹോസ്പിറ്റൽ ഹെൽത്ത് കെയർ, കൊവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനം തുടങ്ങിയവയും പോർട്ടലിൽ പ്രവർത്തന സജ്ജമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona