പാന്റ്സിലും ടീഷര്‍ട്ടിലും അടിവസ്ത്രത്തിലും സ്വര്‍ണം ഒളിപ്പിച്ച് ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയാണ് പിടിയിലായത്.
കൊച്ചി: കൊച്ചി രാജ്യാന്താര വിമാനത്താവളം വഴി മൂന്ന് കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഹമീദാണ് പിടിയിലായത്. മസ്‍കത്തില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
ലഗേജ് ഒന്നുമില്ലാതെയാണ് അബ്ദുല്‍ ഹമീദ് വിദേശത്ത് നിന്ന് എത്തിയത്. തുടര്‍ന്ന് ഗ്രീന്‍ ചാനലിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചു. പുറത്തേക്ക് പോകാന്‍ അസാധാരണ തിടുക്കം കാണിക്കുന്നത് കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ധരിച്ചിരുന്ന പാൻറ്സിലും ടീഷർട്ടിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചായിരുന്നു അബ്‍ദുല്‍ ഹമീദ് സ്വര്‍ണം കൊണ്ടുവന്നത്. പിടികൂടി പരിശോധിച്ചപ്പോള്‍ മൂന്ന് കിലോയിലേറെ സ്വര്‍ണമുണ്ടായിരുന്നു ഇയാളുടെ കൈവശം.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഈവര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
