ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് കൃഷ്ണന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അടിയേറ്റ് കിടപ്പുമുറിക്കുള്ളിൽ വെച്ച് രക്തം വാർന്ന് ശോഭന മരിച്ചു. 

കോഴിക്കോട്: അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന950)യെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭര്‍ത്താവ് കൃഷ്ണനെ ( 59 ) പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംശയ രോഗം മൂലമാണ് കൃഷ്ണന്‍ ഭാര്യയെ കൊലപ്പെടുത്തയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.

രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് കൃഷ്ണന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അടിയേറ്റ് കിടപ്പുമുറിക്കുള്ളിൽ വെച്ച് രക്തം വാർന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കൊലപാതകം നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

കൂരാച്ചുണ്ട് ഇൻസ്പക്ടർ അനിൽ കുമാറിന്‍റെ നിർദ്ദേശ പ്രകാരം അത്തോളി എസ് ഐ ബാലചന്ദ്രന്‍റെ നേതൃത്ത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ രമ്യ (കൂത്താളി ), ധന്യ (ചേളന്നൂർ ) എരഞ്ഞിക്കൽ സ്വദേശിയാണ് ശോഭന.