കെഎസ്ആർടിസി കണ്ടക്ടർ വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തിയ കേസ്; മൊഴിയെടുത്തശേഷം തുടർനടപടി:പൊലീസ്
മനപൂര്‍വം കണ്ണില്‍ കുത്തിയതാണോയെന്ന് ഉള്‍പ്പെടെ വ്യക്തമാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കേസെടുത്തെങ്കിലും ഇതുവരെ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടില്ല.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് കണ്ണില്‍ കുത്തിയെന്ന് പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. സംഭവത്തില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെയും യാത്രക്കാരുടെയും മൊഴിയെടുത്തശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വം കണ്ണില്‍ കുത്തിയതാണോയെന്ന് ഉള്‍പ്പെടെ വ്യക്തമാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. കേസെടുത്തെങ്കിലും ഇതുവരെ കണ്ടക്ടറെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടില്ല.
പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്ത് ആണ് കണ്ണിനേറ്റ പരിക്കുമായി ചികിത്സ തേടിയത്. അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റത്. ആലുവ - മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പരാതി നൽകിയത്. പരാതിയെതുടര്‍ന്നാണ് കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തത്. സ്കൂൾ ബാഗ് ബർത്തിൽ വക്കാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പരാതിയിൽ ആരോപിക്കുന്നത്.
കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് കുത്തി കണ്ടക്ടർ: പൊലീസ് കേസെടുത്തു