തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിന് വയോധികനെ ഡ്രൈവർ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതി. വട്ടപ്പാറ സ്വദേശി ഭദ്രൻ നൽകിയ പരാതിയിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവത്തിന് ശേഷം ഭദ്രൻ ആശുപത്രിയിൽ ചികിത്സ തേടി

തിരുവനന്തപുരം: വയോധികനെ ബസിൽ നിന്നും തള്ളിയിട്ടെന്ന പരാതിയിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ കമ്പി കൊണ്ട് അടിച്ച ശേഷം ബസിൽ നിന്നും തള്ളിയിട്ടതായാണ് പരാതി. വട്ടപ്പാറ സ്വദേശി ഭദ്രനാണ് പൊലീസിൽ പരാതി നൽകിയത്. കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിക്ക് പോയ ബസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭദ്രൻ കിഴക്കേകോട്ടയിൽ നിന്നും ബസിൽ കയറിയത്. ഭദ്രന് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പിൽ നിന്നും അകലെയാണ് ബസ് നിർത്തിയത്. പിന്നാലെ സ്റ്റോപ്പിൽ ഇറങ്ങാൻ ഭദ്രൻ വൈകിയെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ ചീത്ത വിളിക്കുകയും ബസിൽ നിന്ന് കമ്പി പോലുള്ള വസ്തു എടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി. തലയ്ക്ക് അടിച്ച ശേഷം ഭദ്രനെ ബസിൽ നിന്ന് തള്ളിയിട്ടു എന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടക്കം ചികിത്സ തേടി. ഭദ്രന്റെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player