യാത്രക്കാരൻ നോട്ട് വായിൽ കടിച്ചുപിടിച്ച ശേഷം കണ്ടക്ടർക്ക് നൽകിയെങ്കിലും നോട്ട് വാങ്ങാൻ കണ്ടക്ടർ തയ്യാറായില്ല. ഇതോടെ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയത്.

കൂത്താട്ടുകുളം: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരൻ വായിൽ കടിച്ചു പിടിച്ച ശേഷം നൽകിയ നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ തയ്യാറാകാത്തതിനെ തുടർന്ന് വാക്കുതർക്കം. തർക്കത്തിനൊടുവിൽ കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി. മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ഓർഡിനറി ബസിലാണ് സംഭവം. യാത്രക്കാരൻ നോട്ട് വായിൽ കടിച്ചുപിടിച്ച ശേഷം കണ്ടക്ടർക്ക് നൽകിയെങ്കിലും നോട്ട് വാങ്ങാൻ കണ്ടക്ടർ തയ്യാറായില്ല.

ഇതോടെ യാത്രക്കാരനും കണ്ടക്ടറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് യൂണിറ്റ് ഇൻസ്പെക്ടറുടെ മുൻപാകെ എത്തി കണ്ടക്ടർ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. കൂത്താട്ടുകുളം പൊലീസിലും വിവരമറിയിച്ച ശേഷം ഇവർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ പൊലീസ് സംഘം സ്റ്റാൻഡിലെത്തി അന്വേഷണം നടത്തി. ഇതിനിടെ ആശുപത്രിയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിൽ തിരിച്ചെത്തിയ വനിതാ കണ്ടക്ടർ, മാനസിക സമ്മർദം മൂലം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് യൂണിറ്റ് ഇൻസ്പെക്ടർ രോഹിണിയോട് അറിയിച്ചു.

ആശുപത്രിയിൽനിന്നുള്ള ഒ പി ടിക്കറ്റും അപേക്ഷയും ഇൻസ്പെക്ടർക്ക് കൈമാറി മടങ്ങി. ബസിലെ യാത്രക്കാരും ഡ്രൈവറും കുറച്ചു സമയം കാത്തുനിന്നെങ്കിലും കണ്ടക്ടർ വന്നില്ല. തുടർന്ന് മൂവാറ്റുപുഴ ഡിപ്പോയിൽ വിവരമറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭിച്ചില്ല. ഇതോടെ ബസ് യാത്ര നടത്താതെ കൂത്താട്ടുകുളം സ്റ്റാൻഡിൽ തന്നെ കിടന്നു.