'അർധരാത്രി, വാണിയംപാറ നിർത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റിൽ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്', പരാതി
നിര്‍ത്തിയത് ഒരു കിലോമീറ്റര്‍ അകലെ. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നുവെന്ന് രജനി
![ksrtc swift have not stopped at the requested stop at midnight house wife thrissur complaint SSM ksrtc swift have not stopped at the requested stop at midnight house wife thrissur complaint SSM](https://static-ai.asianetnews.com/images/01hghyk0am4q31d8726qzenz79/house-wife-complaint_363x203xt.jpg)
തൃശൂര്‍: അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
തൃശൂരില്‍ നിന്നും വാണിയംപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്ന് ബസ് ജീവനക്കാര്‍ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് വീട്ടമ്മ പറഞ്ഞു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറഞ്ഞു.
രജനിയുടെ വാക്കുകള്‍- "കോഴിക്കോട് എല്‍ഐസി ട്രെയിനിംഗ് കഴിഞ്ഞ് ട്രെയിനില്‍ വന്നിറങ്ങിയതാണ്. രാത്രി 10 മണിക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നുചോദിച്ചു, വാണിയംപാറ സ്റ്റോപ്പില്‍ നിര്‍ത്തിത്തരുമോയെന്ന്. നിര്‍ത്തിത്തരാം കയറിക്കോളൂ എന്ന് പറഞ്ഞു. വടക്കഞ്ചേരിക്ക് വരെയുള്ള കാശ് കൊടുത്തിട്ടാണ് കയറിയത്. വാണിയംപാറ എത്താറായപ്പോള്‍ ഇറങ്ങണമെന്ന് പറഞ്ഞു. ഇവിടെ നിര്‍ത്തിത്തരാന്‍ പറ്റില്ല കുറച്ച് ദൂരെ നിര്‍ത്തിത്തരാമെന്നാണ് പറഞ്ഞത്. അയ്യോ തന്നെ നടന്നുപോവണ്ടേയെന്ന് ബസിലുണ്ടായിരുന്നവരും പറഞ്ഞു. എന്നിട്ടും നിര്‍ത്തിയില്ല"
രാത്രിയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ഇറക്കണമെന്ന സര്‍ക്കുലര്‍ നിലവില്‍ ഉള്ളപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയത്. ഏതായാലും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും രജനി പരാതി നല്‍കിയിട്ടുണ്ട്.