അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറിയെന്നും ജലീല്‍ ചോദിച്ചു.
മലപ്പുറം: പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിന്റെ ഭാഗമാകുക എന്നത് എന്റെ ചുമതലയാണെന്ന് കെ.ടി. ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനെതിരെ കെ.ടി. ജലീൽ രംഗത്തെത്തി. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറിയെന്നും എന്തുകൊണ്ടാണ് തൊപ്പി മാറ്റിയതെന്നും ജലീൽ ചോദിച്ചു. തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ഇനി പറയാൻ പോകുന്നത് തൊപ്പി ഒരു പ്രധാന ഘടകം അല്ല എന്നായിരിക്കും. ഞാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിനെ ശക്തമായി എതിർത്തവരാണ് മുസ്ലിം ലീഗ്. സിപിഎമ്മിൽ വിശ്വാസികൾക്കും മെമ്പർഷിപ്പ് എടുക്കാം. വെള്ളാപ്പള്ളിയെ കാറിൽ കയറ്റി എന്ന് പറഞ്ഞ് വോട്ട് വാങ്ങിയവർ വെള്ളാപ്പള്ളിയെ പോയി കാണുന്നുവെന്നും ജലീൽ പറഞ്ഞു.
