ആലപ്പുഴയിലെ ഹരിപ്പാട് കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡ് പിലാപ്പുഴ തട്ടക്കാട്ട് ശിവ മാധവത്തിൽ സതീഷ് കുമാറിനാണ് തലയ്ക്ക് പരിക്കേറ്റത്. മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിലാണ് സംഭവം. 

ഹരിപ്പാട്: ആലപ്പുഴയിലെ ഹരിപ്പാട് നഗരസഭാ പരിധിയിൽ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹരിപ്പാട് ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്കിടെ കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡ് പിലാപ്പുഴ തട്ടക്കാട്ട് ശിവ മാധവത്തിൽ സതീഷ് കുമാറിനാണ് മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലർച്ചെ മൂന്നോടെ സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുകൾ കമ്പിപ്പാരകൊണ്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് പരിശോധന നടത്തുന്നതിനിടെ ഞെട്ടിയുണർന്ന സതീഷ് കുമാർ അലറിവിളിക്കുകയായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാറിന് മർദനമേറ്റത്.

ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഉണർന്നതോടെ മോഷ്ടാവ് ഇരുട്ടിൽ മറഞ്ഞു. സതീഷ് കുമാറിന്റെ വീടിനു പുറമേ സമീപത്തുള്ള മറ്റ് നാല് വീടുകളിലും പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ആറാം വാർഡിലെ പല വീടുകളിലും ഇതേദിവസം മോഷണശ്രമം നടന്നു. ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ കവർന്നതൊഴിച്ചാൽ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകളിൽനിന്ന് മുഖംമൂടി ധരിച്ച് കൈയിൽ കമ്പിപ്പാരയുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖം പൂർണമായി മറച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.