മൾട്ടി സ്പെഷ്യലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി 85 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി. സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാൻ ന്യായവില മെഡിക്കൽ സ്റ്റോറും അടിയന്തിര ചികിത്സകൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റും സ്ഥാപിക്കും.
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റിൽ 85 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അറിയിച്ചു. ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആശുപത്രി പരിസരത്ത് ഉടൻ തന്നെ ഒരു ന്യായവില മെഡിക്കൽ സ്റ്റോർ ആരംഭിക്കും.
കൂടാതെ, അടിയന്തിര ചികിത്സകൾക്കായി അത്യാധുനികമായ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആശുപത്രിയിലെ സേവനങ്ങൾ തടസ്സമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തിരമായി താൽകാലിക നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതയും പ്രസിഡന്റിനൊപ്പം ആശുപത്രി സന്ദർശിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ സ്ഥാപനം മൃഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ അഭിപ്രായപ്പെട്ടു. 2018-ൽ പ്രവർത്തനം ആരംഭിച്ച ഈ സൂപ്പർ സ്പെഷ്യലിറ്റി റഫറൽ ആശുപത്രി, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രോഗനിർണ്ണയ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽ. സോഫിയ പറഞ്ഞു. നിലവിൽ ഓൺലൈൻ ഒപി, ഡയാലിസിസ്, അൾട്രാ സൗണ്ട് സ്കാൻ, എക്സ് റേ, എക്കോകാർഡിയോളജി, അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ, ക്ലിനിക്കൽ ലബോറട്ടറി എന്നീ സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്.


