പ്രളയബാധിതർക്ക് കൈത്താങ്ങായി കുടുംബശ്രീയും തൊഴിലുറപ്പുകാരും; 20 വീടുകൾ പണിതുയർത്തും
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ തിരുവല്ലയിൽ 20 വീടുകൾ നിർമ്മിക്കും. ഇതിനായി കുടുംബശ്രീയുടെ സിമന്‍റ് ഇഷ്ടിക നിർമാണ യൂണിറ്റിൽ നിന്ന് 500 ഇഷ്ടിക വീതം സൗജന്യമായി നൽകും
തിരുവല്ല: തിരുവല്ലയിൽ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർ നിർമ്മാണത്തിനായി കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും കൈകോർക്കുന്നു. പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നിർമ്മിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ തിരുവല്ലയിൽ 20 വീടുകൾ നിർമ്മിക്കും. ഇതിനായി കുടുംബശ്രീയുടെ സിമന്‍റ് ഇഷ്ടിക നിർമാണ യൂണിറ്റിൽ നിന്ന് 500 ഇഷ്ടിക വീതം സൗജന്യമായി നൽകും.
തൊഴിലുറപ്പ് പദ്ധതി വിഹിതത്തിന്‍റെ 40 ശതമാനം തുകയ്ക്ക് നിർമാണ സാമഗ്രികൾ വാങ്ങാൻ വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് നിർമിക്കുന്ന സിമന്‍റ് ഇഷ്ടികകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. 256 വീടുകൾ ഇത്തരത്തിൽ നിർമ്മിക്കുകയാണ് ലക്ഷ്യം .
പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി തുകയായ നാല് ലക്ഷം രൂപയിലെ രണ്ട് ലക്ഷം രൂപ നഗരസഭയാണ് നൽകുന്നത്. ഒന്നര ലക്ഷം കേന്ദ്രസർക്കാരും അര ലക്ഷം രൂപ സംസ്ഥാന സർക്കാരും സഹായം നൽകും. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി നഗരസഭയുടെ മുഴുവൻ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.