കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഞായറാഴ്ച വൈകുന്നേരം അഭിഭാഷകനൊപ്പം എത്തിയാണ് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയത്.
കൊച്ചി: കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഞായറാഴ്ച വൈകുന്നേരം അഭിഭാഷകനൊപ്പം എത്തിയാണ് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയത്.
എറണാകുളത്താണ് താമസിക്കുന്നതെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് പരാതിയിലെ ആവശ്യം. വയസ് തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട തന്റെ പാസ്‌പോർട്ട് പിതാവ് കൈവശപ്പെടുത്തിയതായും അക്കൗണ്ടിൽ ഉണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ അദ്ദേഹം പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് തന്നെയും ഭർത്താവിനെയും വേട്ടയാടുകയാണെന്നും ചൂണ്ടിക്കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നേരത്തെ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനായി പെൺകുട്ടി തന്റെ വിലാസം നേരത്തെ തന്നെ സെൻട്രൽ പൊലീസിന് കൈമാറിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിച്ച് പൊലീസ് സംരക്ഷണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടി നേരിട്ടെത്തി സ്റ്റേഷനിൽ വീണ്ടും പരാതി നൽകിയത്.


