സംസ്ഥാനത്ത് മലയോര മേഖലകളിൽ മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായി, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

തിരുവനന്തപുരം : സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

പത്തനംതിട്ട റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ഇരുകരകളും ജാഗ്രതയിലാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊക്കത്തോട് മേഖലയിൽ ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു. ഫയർഫോഴ്സും വനം വകുപ്പും പ്രദേശത്ത് എത്താൻ ശ്രമിക്കുന്നു. ജില്ലയിൽ വ്യാപക പ്രശ്നങ്ങളാണ് റിപ്പോർട്ട്.

ഗുരുവായൂർ തൊഴിയൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. തൊഴിയൂർ ആയിരംകണ്ണി ഉന്നതിയിൽ ചട്ടിക്കൽ ഷിബുവിന്റെ ഓടിട്ട വീടാണ് തകർന്നത്. . ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്ന് പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു.