റോഡരികിൽ ഇരുന്നാണ് ഈ കൂട്ടച്ചിരിയെന്നത് ഏറെ കൗതുകം. എന്നാൽ ഇവരുടെ ചിരി വെറുമൊരു ചിരിയല്ലെന്നതാണ് വാസ്തവം.

കാസർകോട്: തകർന്ന് കിടക്കുന്ന കാസർകോട്ടെ ചാലിങ്കാൽ-അമ്പലത്തറ റോഡ് നന്നാക്കാത്തതിന് എതിരെ സമരത്തിന് എത്തിയവർ കൂട്ടച്ചിരി. സമരം കണ്ടവർക്കും ചിരി. ചിരിയെന്ന് പറഞ്ഞാൽ ചിരിയോട് ചിരി. പുഞ്ചിരി മുതൽ പൊട്ടിച്ചിരിയും കുട്ടിച്ചിരിയും പരിഹാസച്ചിരിയും വരെയായി. റോഡരികിൽ ഇരുന്നാണ് ഈ കൂട്ടച്ചിരിയെന്നത് ഏറെ കൗതുകം. എന്നാൽ ഇവരുടെ ചിരി വെറുമൊരു ചിരിയല്ലെന്നതാണ് വാസ്തവം. ഇതൊരു സമരമാണ്. തകർന്ന് കിടക്കുന്ന ചാലിങ്കാൽ - അമ്പലത്തറ റോഡ് നന്നാക്കാത്തതിനുള്ള നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത നിർമ്മാണത്തിനാവശ്യമായ മിക്സിങ്‌ കേന്ദ്രം ഈ റോഡരികിലാണ് പ്രവർത്തിക്കുന്നത്.

കമ്പനിയുടെ വലിയ ഭാരമുള്ള വണ്ടികൾ തുടർച്ചയായി പോകുന്നത് റോഡ് തകർച്ചയ്ക്ക് ഇടയാക്കിയതായി നാട്ടുകാർ പറയുന്നു. കമ്പനി തന്നെ റോഡ് നന്നാക്കിത്തരാൻ ധാരണയായെങ്കിലും നടത്തുന്നില്ലെന്നാണ് പരാതി. തുടർന്നാണ് വ്യത്യസ്ത സമരവുമായി നാട്ടുകാർ രം​ഗത്തെത്തിയത്. ചിരിച്ചു സോപ്പിട്ടാലെങ്കിലും റോഡ് നന്നാക്കി തന്നാലോ എന്ന് ചിലർ. കണ്ണിൽ പൊടിയിടാൻ നാമമാത്രമായ പണിനടത്തി മുങ്ങിയെന്നും മഴയായതോടെ എല്ലാം ഒലിച്ചുപോയെന്നും സമരക്കാർ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ പരിഹസിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും അതുകൊണ്ടാണ് ചിരി സമരവുമായി രം​ഗത്തെത്തിയതെന്നും ഇവർ പറയുന്നു.