വെള്ളിയാമറ്റത്ത് എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്; പക്ഷേ, പ്രസിഡന്‍റിന് മാത്രം മാറ്റമില്ല
യുഡിഎഫ് കൂടുതൽ സീറ്റിൽ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോയാണ് ഇതുവരെ ഇടത് മുന്നണി ഭരിച്ചിരുന്നത്. ഇന്ദു ബിജു എല്‍ഡിഎഫ് പ്രസിഡന്‍റുമാക്കി.
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ ഭരണം എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്ര അംഗമായ ഇന്ദു ബിജുവിന്‍റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇടത് ഭരണകാലത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇന്ദു ബിജു തന്നെയാണ് ഇത്തവണയും പ്രസിഡന്‍റ് . പതിനഞ്ചംഗ ഭരണസമിതിയിൽ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ്, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷി നില.
യുഡിഎഫ് കൂടുതൽ സീറ്റിൽ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോയാണ് ഇതുവരെ ഇടത് മുന്നണി ഭരിച്ചിരുന്നത്. ഇന്ദു ബിജു എല്‍ഡിഎഫ് പ്രസിഡന്‍റുമാക്കി. മറ്റൊരു സ്വതന്ത്ര അംഗത്തെ പ്രസിഡന്‍റ് ആക്കാമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരം ഇന്ദു ബിജു രാജിവയ്ക്കുകയായിരുന്നു. ഇതിനിടെ ഇന്ദു ബിജുവുമായി ധാരണയില്‍ എത്തിയാണ് യുഡിഎഫ് ഭരണം ഉറപ്പാക്കിയത്.
അതേസമയം, കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി കളമശ്ശേരി നഗരസഭ ഭരണം നിലനിർത്താനും യുഡിഎഫിന് സാധിച്ചിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാൻ കാരണം. ഒരൊറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കളമശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണം. യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്രനെ അടർത്തി എടുത്താണ് എൽഎഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഈ നീക്കം യുഡിഎഫ് തന്ത്രപൂർവം മറികടക്കുകയായിരുന്നു. 42 അംഗങ്ങൾ ആണ് കളമശ്ശേരി നഗരസഭയിലുള്ളത്. ഒരു സ്വതന്ത്രൻ കൂടി ചേർന്നതോടെ എൽഡിഎഫിന് 21 സീറ്റായി. യുഡിഎഫിന് 20, ബിജെപിയ്ക്ക് ഒന്ന് എന്നിങ്ങനെയായി പിന്നീട് കക്ഷിനില. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി അംഗം പങ്കെടുത്തിരുന്നു. എന്നാല്‍ വോട്ടെടുപ്പിൽ നിന്നും ബിജെപി അംഗം വിട്ടുനിന്നു. ഇതോടെ എൽഡിഎഫിന് കിട്ടിയത് 21 വോട്ട്. ഇതോടെ യുഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു.