കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്, നഗരസഭാ ഭരണം ലഭിച്ചേക്കും
മുനിസിപ്പാലിറ്റിയിലെ 337ാം വാർഡാണിത്. ഇവിടെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറാണ് മത്സരിച്ച് വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം
തിരുവനന്തപുരം: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചു. ഇതോടെ നഗരസഭാ ഭരണവും ഇടതുമുന്നണിക്ക് ലഭിച്ചേക്കും. ഇരുമുന്നണികളും തുല്യനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഇവിടെ യുഡിഎഫിന് ഭരണം ലഭിച്ചത്. ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ഒപ്പമായതോടെ അവർക്ക് ഭരണം ലഭിക്കാനുള്ള സാഹചര്യമാണ്.
മുനിസിപ്പാലിറ്റിയിലെ 37ാം വാർഡാണിത്. ഇവിടെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറാണ് മത്സരിച്ച് വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 208 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. ഇതോടെ നഗരസഭയിൽ കക്ഷിനില 20-21 എന്നായി. ഇതോടെ എൽഡിഎഫിന് ഭരണം ഉറപ്പായി.
തെരഞ്ഞെടുപ്പ് നടന്ന ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ എന്നിവയാണ് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് പ്രധാന വാർഡുകൾ. പുല്ലഴി വാർഡിലെ വിജയം ഇരുമുന്നണികൾക്കും തൃശ്ശൂർ കോർപറേഷനിൽ നിർണായകമാവും. ഇവിടെ വിജയിക്കാനായാൽ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് വിമതനായ മേയര്‍ എം കെ വര്‍ഗീസ് ഒപ്പമെത്തുമെന്നതും ഭരണം പിടിക്കാനാവുമെന്നതുമാണ് പുല്ലഴി വാർഡിലെ വിജയത്തിലൂടെ യുഡിഎഫ് കണക്കുകൂട്ടുന്നത്.