പത്ത് കോടി ചെലവിട്ട് നിര്‍മിച്ച നഗരസഭാ ശതാബ്ദി മന്ദിരത്തിന് ചോര്‍ച്ചയെന്ന് പരാതി
നാലു കോടിയുടെ പണികള്‍ ഇനിയും ബാക്കിയുണ്ട്. നിലവിലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ ഓഫീസുകളൊന്നും പ്രവര്‍ത്തനമാരംഭിക്കുകയില്ലെന്നും നഗരസഭ അധ്യക്ഷ.
ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പുതിയ ശതാബ്ദി മന്ദിരത്തില്‍ ചോര്‍ച്ചയെന്ന് ആക്ഷേപം. കെട്ടിടത്തിന് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പുതിയ മന്ദിരത്തിന്റെ മുകളില്‍ നിലയിലും മറ്റൊരുവശത്തും വെള്ളം ചോര്‍ന്നിറങ്ങിയ നിലയിലാണ്.
കഴിഞ്ഞ നഗരസഭയുടെ കാലയിളവിലായിരുന്നു മന്ദിരത്തിന്റെ നിര്‍മ്മാണം. 10.4 കോടി ചെലവിട്ടായിരുന്നു കളക്ടേറ്റിന് സമീപം കെട്ടിടം നിര്‍മ്മിച്ചത്. നിലവില്‍ ഉദ്ഘാടനത്തിന് ശേഷം പണികള്‍ ബാക്കിയുണ്ടായിരുന്നു. അതു കൊണ്ട് കെട്ടിടം തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. നിലവില്‍ വാക്‌സിനേഷന്‍ കേന്ദ്രമായാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്.
അതേ സമയം പണിതീരാത്ത കെട്ടിടം തിടുക്കത്തില്‍ മുന്‍ഭരണസമിതി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് നഗരസഭ അധ്യക്ഷ സൗമ്യാ രാജ് പറഞ്ഞു.നാലു കോടിയുടെ പണികള്‍ ഇനിയും ബാക്കിയുണ്ട്. നിലവിലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ ഓഫീസുകളൊന്നും പ്രവര്‍ത്തനമാരംഭിക്കുകയില്ലെന്നും നഗരസഭ അധ്യക്ഷ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona