ചോക്കാട് ചേനപ്പാടിയില്‍ വീണ്ടും കരിമ്പുലിയിറങ്ങി.വീട്ടു മുറ്റത്തായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്. 

മലപ്പുറം: കല്ലാമൂല ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി. ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലിയെത്തിയത്. വീട്ടു മുറ്റത്തായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്. വ്യാഴാഴ്ച എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ഞാറക്കാടന്‍ അബ്ദുറഹ്‌മാനാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ സിറാജിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സിറാജ് ടോര്‍ച്ചെടുത്ത് പുറത്തിറങ്ങും മുമ്പ് ജാസ്മിനു നേരെ കരിമ്പുലി ചീറിയടുത്തു. ശബ്ദമുണ്ടാക്കിയതോടെ പുലി പിന്തിരിഞ്ഞെന്ന് ജാസ്മിന്‍ പറഞ്ഞു. ചേനപ്പാടിയിലെ മൂന്ന് വളര്‍ത്തു നായ്ക്കളെ പുലി കൊന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തില്‍ കുറുക്കന്റെ പാതി തിന്ന ജഡം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പ് വേപ്പിന്‍കുന്നില്‍ ചേനപ്പാടി തോടിനു സമീപമാണ് ആദ്യം പുലിയെ പ്രദേശവാസികള്‍ കണ്ടത്.

തോടിന് സമീപം കാല്‍പാടു കളും കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാര്‍ കാല്‍പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് മരുതങ്ങാട് മദ്‌റസക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ പന്നിയുടെ കരച്ചില്‍ കേട്ട് ലൈറ്റ് അടിച്ചവരാണ് പന്നിയുമായി ഓടി മറയുന്ന പുലിയെ കണ്ടത്. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഇതിനു സമീപ ത്തെ റബര്‍ എസ്റ്റേറ്റില്‍നിന്ന് ടാപിങ് തൊഴിലാളികളും പുലിയെ കണ്ടിരുന്നു. അടുത്തിടെ ചിങ്കക്കല്ല് ആദിവാസി കോളനിക്ക് സമീപം കരി മ്പുലിയെ കണ്ടതായി ആദിവാസി കുടുംബങ്ങള്‍ പറഞ്ഞിരുന്നു. വേപ്പിന്‍കുന്നില്‍ ഇറങ്ങിയത് പുലിയാണെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്. പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികളുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.