വയനാട് അതിര്‍ത്തിയായ ഓവേലിയില്‍, രണ്ടുപേരെ കൊന്ന കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുള്ളിപ്പുലി കുടുങ്ങി. പുലിയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു.

സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി. ബാരത്ത് വനത്തോടു ചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുള്ളിപ്പുലി കുടുങ്ങിയത്. ഓവേലി ലാറന്‍സ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ നമ്പര്‍ നാലിലെ ബാലകൃഷ്ണനെയും (61) രവിചന്ദ്രനെയും (55) യഥാക്രമം ഓഗസ്റ്റ് ഒന്‍പതിനും ഇരുപത്തിയൊന്നിനും കടുവ കൊലപ്പെടുത്തിയിരുന്നു. പ്രതിഷേധം അലയടിച്ചതോടെ കടുവക്കായി ഓവേലിയുടെ വിവിധ പോയിന്റുകളിലായി 40 കൂടുകള്‍ സ്ഥാപിച്ചിരുന്നു. 130 ഇടങ്ങളിലായി ക്യാമറകളും സ്ഥാപിച്ചു.

കടുവയെ പിടികൂടാന്‍ വനം വകുപ്പ് അശ്രാന്ത പരിശ്രമം നടത്തിവരുന്നതിനിടെയാണ് പുലിയെ ബുധനാഴ്ച്ച പുലര്‍ച്ചെയോടെ കൂട്ടില്‍ കണ്ടെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇതിനെ മയക്കുവെടി വെച്ച് പിടികൂടി മുതുമലയിലെ ഉള്‍ക്കാട്ടിലെത്തിച്ച് തുറന്നു വിടുകയായിരുന്നു. പ്രദേശത്ത് ബാലവാടിയില്‍ കഴിഞ്ഞ ദിവസം ആടുകളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സ്ഥിരമായി പ്രദേശത്തുള്ള പുലിയാണ് പിടിയിലായതെന്നാണ് വനപാലകര്‍ പറയുന്നത്.