മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് സിറ്റിംഗ് സീറ്റ് നിലനിർത്തി ബിജെപി
കഴിഞ്ഞ വർഷം ജയിച്ച കിഴക്കേ പാലയാട് കോളനി വാർഡാണ് ഇത്തവണയും ബിജെപി നിലനിർത്തിയത്. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പക്ഷേ, കഴിഞ്ഞ തവണയേക്കാൾ ബിജെപിക്ക് വോട്ടു കുറഞ്ഞു.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് സിറ്റിംഗ് സീറ്റ് നിലനിർത്തി ബിജെപി. ധർമ്മടം പഞ്ചായത്തിലെ ഒമ്പതാം നമ്പർ വാർഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥി സീറ്റ് നിലനിർത്തിയത്. ഇവിടെ എൽഡിഎഫിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ.
ബിജെപി സ്ഥാനാർത്ഥിയായ ദിവ്യ ചെള്ളത്താണ് ഇവിടെ വിജയിച്ചത്. 474 വോട്ടുകളാണ് ദിവ്യക്ക് ഇത്തവണ കിട്ടിയത്. എന്നാൽ കഴിഞ്ഞ തവണ ബിജെപി ഇവിടെ ഇരുന്നൂറിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ദിവ്യക്ക് 56 വോട്ടുകളുടെ ഭൂരിപക്ഷമേയുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് ഇത്തവണ ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. യുഡിഎഫിന് വോട്ടുകൾ കൂടി.
ബിജെപി 474 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശശിധരൻ 418 വോട്ടുകൾ നേടി. ഇടത് മുന്നണിയിൽ നിന്ന് ലോക് താന്ത്രിക് ജനതാദൾ സ്ഥാനാർത്ഥിയായ കൊക്കോടൻ ലക്ഷ്മണന് 264 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപി വോട്ടുകൾ മറിഞ്ഞ് യുഡിഎഫിനാണ് പോയതെന്നതിന്‍റെ കൃത്യമായ സൂചനയാണിത്.