പൂച്ചാക്കലിൽ പൊതുതോട് വേലികെട്ടി അടച്ചതിൽ പ്രതിഷേധവും പരാതിയുമായി നാട്ടുകാർ
നീരൊഴുക്ക് തടസ്സമാകും വിധം പൊതുതോട് വേലികെട്ടി അടച്ചതിൽ പ്രതിഷേധവും പരാതിയുമായി നാട്ടുകാർ. പാണാവള്ളി പതിനൊന്നാം വാർഡിൽ കരീത്തറ പ്രദേശത്താണ് സ്വകാര്യ വ്യക്തിയുടെ നടപടി.
പൂച്ചാക്കൽ: നീരൊഴുക്ക് തടസ്സമാകും വിധം പൊതുതോട് (public canal) വേലികെട്ടി അടച്ചതിൽ പ്രതിഷേധവും (protest) പരാതിയുമായി complaint) നാട്ടുകാർ. പാണാവള്ളി പതിനൊന്നാം വാർഡിൽ കരീത്തറ പ്രദേശത്താണ് സ്വകാര്യ വ്യക്തിയുടെ നടപടി. പൂച്ചാക്കൽ ജെട്ടി ഭാഗത്തു നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നാട്ടു തോടാണിത്. മൂന്നു മീറ്ററോളം വീതിയുണ്ടായിരുന്ന തോടായിരുന്നു ഇത്. എന്നാലിന്ന്, 200 മീറ്ററിലധികം ദൈർഘ്യം വരുന്ന തോടിന് ഒരു മീറ്റർ വീതി പോലുമില്ല. ജെട്ടിയിലേക്ക് റോഡ് എത്താൻ തോടിന് കുറുകെ പൈപ്പ് ഇടേണ്ടിവന്നതും, തോടിന് ഇരുകരകളിലുമുള്ള താമസക്കാർ കാലങ്ങളായി മട്ടലുവെട്ടാതിരുന്നതും തോടിന്റെ ആഴവും വീതിയും കുറയുന്നതിന് കാരണമായതായി പറയുന്നു.
നീർത്തടങ്ങൾ ധാരാളം ഉള്ള പ്രദേശമാണിവിടം. തോടിന്റെ തെക്കുഭാഗം താഴ്ന്നതും ചതുപ്പ് നിറഞ്ഞതുമാണ്. മത്സ്യതൊഴിലാളികളും, പട്ടികജാതി കുടുംബങ്ങളും തിങ്ങി പാർക്കുന്ന ഇവിടം കോളനിക്ക് സമാനമാണ്. ശക്തമായ വേലിയേറ്റത്തിലും, മഴയിലും വെള്ളക്കെട്ടിനാൽ കാലങ്ങളായ് ദുരിതം പേറുന്നവരാണ് ഇവർ.
വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട സമീപത്തെ തോടായിരുന്നു തെല്ല് ആശ്വാസം പകർന്നിരുന്നത്. കാലാന്തരത്തിൽ ശോഷിച്ച ഈ തോട് സ്വകാര്യ വ്യക്തി തന്റെ പുരയിടത്തോട് ചേർത്ത് വേലി കെട്ടി അടച്ച് ചപ്പുചവറുകളിട്ട് നികർത്തുവാൻ ശ്രമിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി.