ലോക്ക്ഡൗണെന്ന് പ്രചാരണം, മൂന്നാറിലെ കടകളിൽ തിക്കും തിരക്കും, കൊവിഡ് നിയന്ത്രണങ്ങൾ പാളി
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സംസ്ഥാനം പൂർണ്ണമായി അടച്ചിടുമെന്ന വ്യാജ പ്രചരണം ശക്തമായതാണ് ജനങ്ങൾ കൂട്ടമായി മൂന്നാറിലെത്താൻ കാരണം
ഇടുക്കി: നാളെ മുതൽ ലോക്ക് ഡൗൺ ആണെന്ന വ്യാജ പ്രചാരണം ശക്തമായതോടെ മൂന്നാറിലെ കൊവിഡ് നിയന്ത്രണങ്ങൾ പാളി. കൊവിഡിൻ്റ രണ്ടാം വരവിൽ പകച്ചുനിൽക്കുന്ന സംസ്ഥാന നേതൃത്വം വരാന്ത്യ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ച് ആൾകൂട്ടം കുറയ്ക്കാൻ ശ്രമങ്ങൾ നടത്തുമ്പോഴാണ് മൂന്നാറിൽ നിയന്ത്രങ്ങളെല്ലാം കാറ്റിൽ പറത്തി ജനത്തിരക്ക് വർദ്ധിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സംസ്ഥാനം പൂർണ്ണമായി അടച്ചിടുമെന്ന വ്യാജ പ്രചരണം ശക്തമായതാണ് ജനങ്ങൾ കൂട്ടമായി മൂന്നാറിലെത്താൻ കാരണം. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി മാർക്കറ്റിൻ്റെ പ്രവേശന കവാടത്തിൽ ജനത്തിരക്ക് കുറയ്ക്കാൻ പൊലീസിൻ്റെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊതുസ്ഥലങ്ങളിൽ കൂട്ടമായെത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തോട്ടം തൊഴിലാളികൾ എസ്റ്റേറ്റുകളിൽ നിന്ന് കൂട്ടമായി എത്തിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചു. വ്യാജ പ്രചരണങ്ങൾക്കെതിരെ അധികൃതർ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നാണ് ആവശ്യം.