ഒറ്റ ദിവസം രണ്ട് അപകടം, ലോറി ഡ്രൈവര്ക്ക് ദാരുണാന്ത്യം; ഞെട്ടലിൽ താനൂർ
ഇടിയുടെ ശക്തിയിൽ ലോറി ഡ്രൈവർ ക്യാബിനകത്ത് കുടുങ്ങി പോവുകയും ലോറിയിലെ ക്ലീനർ പുറത്തേക്കു തെറിച്ച് വീഴുകയും ചെയ്തു.
താനൂർ: ഒരേ ദിവസം രണ്ട് അപകടങ്ങൾ(accident) നടന്നതോടെ ഞെട്ടലിലാണ് താനൂർ നിവാസികൾ. താനൂർ ദേവധാർ മേൽപാലത്തിന് മുകളിലാണ് ലോറിയും മിനി ബസും കൂട്ടിയിടിച്ച് ആദ്യ അപകടമുണ്ടായത്. വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ ലോറി ഡ്രൈവർ കോഴിക്കോട് കുറ്റിക്കാട്ട് മുനീർ (40)യാണ് മരണപ്പെട്ടു(accident death). കോഴിക്കോട്ട് നിന്നും ഗോതമ്പുമായി കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തിരൂർ ഭാഗത്ത് നിന്നും യാത്രക്കാരുമായി വരികയായിരുന്ന മിനി ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ശക്തിയിൽ ലോറി ഡ്രൈവർ ക്യാബിനകത്ത് കുടുങ്ങി പോവുകയും ലോറിയിലെ ക്ലീനർ പുറത്തേക്കു തെറിച്ച് വീഴുകയും ചെയ്തു. താനൂർ കളരിപ്പടിയിൽ നിന്നും തിരൂരിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി ഒരു മണികൂറോളം രക്ഷാപ്രവർത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെയാണ് താനൂർ നഗരത്തിൽ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.
രാത്രി 8.45ഓടെയാണ് നിറയെ ഇന്ധനവുമായി പോവുകമായിരുന്ന ടാങ്കർ ലോറി കടയുടെ മുന്നിലെ കൈവരിയിൽ ഇടിച്ച് പെട്രോൾ ഒന്നാകെ ചോർന്നാണ് അപകടമുണ്ടയത്. പെട്രോൾ റോഡിൽ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. സമീപത്തെ വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചു. കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും റോഡിലേക്ക് പെട്രോൾ ഒഴുകി. ഭയപ്പാടിലായ പരിസരത്തുള്ളവർ നാലുംപാടും ഓടി രക്ഷപ്പെടുകയായിരുന്നു. വൈദ്യുതി ബന്ധം ഉടൻ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.