ജെൻസന്റെ സ്കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കത്രിക ഉപയോഗിച്ച് വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം

കൊച്ചി: പള്ളുരുത്തി വെളിക്ക് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേവരയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി ചെറുവിള പുത്തൻവീട്ടിൽ സി ജെ ജെൻസൻ (38) ആണ് പിടിയിലായത്. പള്ളുരുത്തി വെളിക്ക് സമീപം താമസിച്ചിരുന്ന അയ്യംവേലിപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് എന്ന കണ്ണൻ (31) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു കർമ ലെയ്നിൽ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്. ജെൻസന്റെ സ്കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കത്രിക ഉപയോഗിച്ച് വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. ഇത് കണ്ട ഷിജോയ് പരിഹസിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ജെൻസൻ കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഷിജോയിയെ കുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻപ് പള്ളുരുത്തി വെളിക്ക് സമീപം അടുത്തടുത്തായി താമസിച്ചിരുന്നവരാണ് ഇരുവരുമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം