മലപ്പുറം മലയോര മേഖലയിൽ പന്നിയുടെ ജഡം കണ്ടെത്തിയതോടെ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ടാപ്പിംഗ് സീസൺ ആരംഭിച്ചതോടെ റബ്ബർ തോട്ടങ്ങളിലെ തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.

മലപ്പുറം: മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം വനം വകുപ്പ് ശക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് പന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളില്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ഭീതിയിലാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തോട്ടത്തിലെ കാടുകള്‍ വെട്ടിമാറ്റിത്തുടങ്ങി. റബ്ബര്‍ ഉദ്പാദന സീസണ്‍ ആരംഭിച്ചതോടെ പുലര്‍ച്ചെ മൂന്നു മണിമുതല്‍ ഈ തോട്ടങ്ങളില്‍ തൊഴിലാളി കള്‍ ടാപ്പിംഗിനായി എത്തിത്തുടങ്ങും.

കടുവ ഭീഷണി കാരണം ടാപ്പിങ് തൊഴിലാളികള്‍ ആശങ്കയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അടക്കാക്കുണ്ട് എഴുപതേക്കറില്‍ രണ്ടു മാസം മുമ്പാണ് പശുവിനെ കടുവ പിടിച്ച് ഭക്ഷിച്ചത്. കടുവയെ കെണിയില്‍ വീഴ്ത്തുന്നതിനായി എഴുപതേക്കറില്‍ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. എട്ടു മാസം മുമ്പ് ഒരു തൊഴിലാളിയെ കടുവ കൊന്നതോടെ മലയോരത്തിലെ തൊഴില്‍ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യ മൃഗങ്ങളുടെ നിരന്തര ശല്യം കാരണം മലയോരങ്ങളിലെ പല തോട്ടങ്ങളും ഇനിയും സാധാരണ നിലയിലായിട്ടില്ല.