'രാത്രി 8ന് ഹോട്ടലുകളും കൂൾബാറുകളും അടക്കണം'; വിവാദ ഉത്തരവുമായി അരീക്കോട് പൊലീസ്, സമയം തെറ്റിയെന്ന് വിശദീകരണം
ഉത്തരവ് പാലിക്കാത്തവരായിരിക്കും പിന്നീടെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിയെന്നും പൊലീസ് പറയുന്നു.
![Malappuram Police issue controversial circular ahead new year celebration prm Malappuram Police issue controversial circular ahead new year celebration prm](https://static-ai.asianetnews.com/images/01hjzrqdk96swf4cfpwq6v25vj/areekode-police_363x203xt.jpg)
മലപ്പുറം: പുതുവത്സരാഘോഷ ദിനത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ സർക്കുലർ. കഴിഞ്ഞ ദിവസമാണ് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദേശം പുറപ്പെടുവിച്ചത്.
31ന് രാത്രി എട്ടിന് ഹോട്ടലുകളും കൂൾബാറുകളും അടക്കണം, റിസോർട്ടുകളിൽ ഡിജെ പരിപാടികൾ, ക്യാമ്പ് ഫയർ പാടില്ല, വൈകിട്ട് ആറിന് ശേഷം പുതിയ ആളുകളെ പ്രവേശിപ്പിക്കരുത്, ടർഫ് കൃത്യം എട്ടിന് അടയ്ക്കണം, ബോട്ട് സർവീസ് വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണം, പടക്കകടകൾ വൈകിട്ട് അഞ്ചിന് അടയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്.
ഉത്തരവ് പാലിക്കാത്തവരായിരിക്കും പിന്നീടെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിയെന്നും പൊലീസ് പറയുന്നു. എന്നാൽ, നോട്ടീസിലെ സമയം തെറ്റിയതാണെന്നും രാത്രി പത്തിന് ശേഷമാണ് നോട്ടീസിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കേണ്ടതെന്നും അരീക്കോട് പൊലീസ് എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഉത്തരവ് ഇടപെട്ട് പിൻവലിച്ച കാര്യം അറിയില്ലെന്നും അത്തരത്തിലൊരറിയിപ്പ് ലഭിച്ചിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിർദേശവുമായി പൊലീസും എക്സൈസും രംഗത്ത്. D J പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം