മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

മലപ്പുറം: വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ (Rat Poison) ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം (Malapuram) ചെട്ടിപ്പടി കുപ്പി വളവിലാണ് സംഭവം. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ (3)യാണ് മരണപ്പെട്ടത്. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. 

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് പള്ളി ഖബറിസ്ഥാനില്‍.

മൂന്ന് ദിവസത്തിന് മുന്‍പാണ് ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ഒഴിവാക്കിയ എലി വിഷ ട്യൂബ് കുട്ടി എടുത്ത് കളിക്കുകയും അത് വായില്‍ വെക്കുകയും ചെയ്തത്. ഇതറിഞ്ഞ ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടക്കലില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചികില്‍സയില്‍ കഴിഞ്ഞ കുട്ടി ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർത്ഥിനി മരിച്ചു

മംഗളൂരു: എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കിയ 17 കാരിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത് സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി പല്ലുതേച്ചത്. എന്നാല്‍ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്തത്. ഹിജാബ് വിവാദത്തെ തുടര്‍ന്ന് കോളേജ് അവധിയായതിനാല്‍ പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ സ്വന്തം വീട്ടിലായിരുന്നു. 

2020 ജൂണിൽ, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെൻഡുലൂർ സോണിലെ ഗലയഗുഡെമിൽ മൗനിക എന്ന ഗർഭിണി സമാനമായ രീതിയില്‍ എലിവിഷം ഉപയോഗിച്ച് മരിച്ചിരുന്നു. കർണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങൾ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങൾ അപൂർവമായി ഉണ്ടായിട്ടുണ്ട്. പേസ്റ്റിന് പകരം എലി വിഷം മൂലം ജീവൻ നഷ്‌ടമായവരിൽ ഏറെക്കുറെയും സ്ത്രീകളാണ്.