ഉടുത്തിരിക്കുന്നതല്ലാതെ ഇനി ഒന്നും സ്വന്തമായി ഇല്ലാ! പെട്ടിമുടി ദുരന്തത്തില്‍ നെഞ്ചുപൊട്ടി മല്ലികയും മകളും
ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. കന്നിമലയിലെ ബന്ധുവീട്ടില്‍ ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും വിട്ടുപോയവരുടെ ഓര്‍മ്മകളുമായി ഇവര്‍ കഴിയുകയാണ്.
മൂന്നാര്‍: ദുരന്തം കവര്‍ന്ന പെട്ടിമുടിയില്‍ നഷ്ടടപ്പെട്ട സ്വപ്നങ്ങളുടെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ ഇനിയും ബാക്കിയാണ്. ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ജീവിന്‍ തിരിച്ച് കിട്ടിയ മല്ലികയ്ക്കും മകള്‍ മോണിക്കയ്ക്കും പറയാനുള്ളതും അതുതന്നെ. കലിതുള്ളി പെയ്ത മഴയില്‍, പതിയെ മയങ്ങി തുടങ്ങിയ സമയത്താണ് ഭൂമികുലുക്കത്തിന് സമാനമായ രീതിയില്‍ വലിയ ശബ്ദ്ദത്തോടെ പെട്ടിമുടിയുടെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടടലുണ്ടാകുന്നത്.
ശബ്ദ്ദം കേണ്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേയ്ക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചെളിയും വീടിനുള്ളില്‍ കയറി ഉറക്കെ നിലവിളിച്ച് വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇരുവരും ചേര്‍ന്ന് വാതില്‍ തള്ളി തുറന്ന് പുറത്തിറങ്ങും മുമ്പും ഇവര്‍ താമസിച്ചിരുന്നതിന് താഴ്വശത്തുള്ള മുഴുവന്‍ ലയണ്‍സുകളും മണ്ണിനടിയിലാിരുന്നു. ഇവരടക്കം രണ്ട് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ രക്ഷപ്പെട്ടിട്ടുള്ളത്.
ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഇതുവരെ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഒപ്പം ചെറുപ്പം മുതല്‍ ഒപ്പമുണ്ടായിരുന്ന കൂടപ്പിറപ്പിനെക്കാള്‍ സ്‌നേഹമുണ്ടായിരുന്ന മോണിക്കയുടെ കൂട്ടുകാരും. മോണിക്കയുടെ വിവാഹത്തിനായി കരുതിവച്ചതും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. കന്നിമലയിലെ ബന്ധുവീട്ടില്‍ ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും വിട്ടുപോയവരുടെ ഓര്‍മ്മകളുമായി ഇവര്‍ കഴിയുകയാണ്.