സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് പാസ്‌വേഡ് കൈക്കലാക്കിയ പ്രതി, വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു (22) വിനെയാണ് മലപ്പുറം തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്നാപ്ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷമാണ് ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതിനിടെ പ്രതി വിദേശത്തേക്ക് പോകാനുള്ള നീക്കത്തിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തിരൂരങ്ങാടി സിഐ പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ സഫുവാൻ, എഎസ്ഐമാരായ സുബൈർ, സതീഷ്, മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.