തൃശ്ശൂർ തൊയക്കാവിൽ പിതാവായ വേലിയത്ത് കുമാരനെ (72) മകൻ പ്രജിഷ് വെട്ടിക്കൊലപ്പെടുത്തി. ലഹരിക്ക് അടിമയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമാരനെ പുറകിൽ നിന്ന് വെട്ടുകയായിരുന്നു, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി.

തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.

കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറാൻ ഒരുങ്ങവെ, പുറകിലൂടെ എത്തിയ പ്രജിഷ് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പുറകിൽ ആഞ്ഞുവെട്ടുകയായിരുന്നു.

വെട്ടേറ്റ കുമാരൻ സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും പ്രദേശവാസികളും ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ വടക്കേക്കാട് പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. കൊലപാതകത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.