മൂവാറ്റുപുഴ വാഴക്കുളത്തെ മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ രണ്ടാമത്തെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ഷാജഹാനാണ് പിടിയിലായത്. കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും സർവീസിനെത്തിച്ച ഫോണുകളും ഇവർ മോഷ്ടിക്കുകയായിരുന്നു.

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളത്തെ മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പള്ളുരുത്തി രാമേശ്വരം തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (സുഭാഷ്-42)നെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ (34)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടെ മുൻവശത്തുള്ള ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറുകയായിരുന്നു. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡി വി ആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയത്.

Add Asianetnews as a Preferred SourcegooglePreferred

ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിൻ്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ അനീഷ് എ, എസ്ഐമാരായ എസ്എൻ സുമിത, പിഎസ് ജോജി, സജീവ് കുമാർ, എഎസ്ഐമാരായ സി ടി ഗിരീഷ് കുമാർ, പി വി അനൂപ്, സീനിയർ സിപിഒ വർഗീസ് ടി വേണാട്ട്, സിപിഒമാരായ ഉമേഷ് കുമാർ, മനേഷ് കെദാസ് (കുത്തിയതോട് പി. എസ് ),കെഎസ് അമൽ രാജ് (കുത്തിയതോട് പി.എസ്) എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.