കാറിൽ മയക്കുമരുന്നുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. 

കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ മയക്കുമരുന്നുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി ലഹരിക്കടത്ത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം തവണ ലഹരിക്കടത്ത് പിടികൂടി. വാഹന പരിശോധനക്കിടെ മുൻപിലെ ഉദ്യോഗസ്ഥനെ തള്ളിമാറ്റി കാറിന്‍റെ പിൻഭാഗത്ത് പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ വലിച്ച് കാറിൽക്കയറ്റിയ സംഭവമുണ്ടായി. മൂന്ന് കിലോമീറ്റർ ദൂരം ഉദ്യോഗസ്ഥനുമായി കാർ മുന്നോട്ടുനീങ്ങി. എന്നിട്ട് ഉദ്യോഗസ്ഥനെ വഴിയിലിറക്കിവിടുകയും ചെയ്തു. 

അതിനിടെ കര്‍ണാടക - കേരള അതിര്‍ത്തി ചെക്ക്പോസ്റ്റ് ആയ ബാവലിയില്‍ 54.39 ഗ്രാം എം ഡി എം എയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ മന്‍സില്‍ നിയാസ് (30), മുഹമ്മദ് അമ്രാസ് (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനക്കായാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പിടിയിലായ യുവാക്കള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയായ നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52.34 ഗ്രാം എം ഡി എം എയും ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം എം ഡി എം എയും പിടികൂടി. 

പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐ പാഡും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

'യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ'; യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം