അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും അബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് ബേബി ആരോപിക്കുന്നത്.

കാസർകോട്: വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ. വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. വിവാഹ ബ്രോക്കറായ പറമ്പയിൽ സ്വദേശിയായ ബേബിയാണ് അബ്രഹാമിനെ ആക്രമിച്ചത്. സംഭവത്തിൽ ബ്രോക്കറെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും അബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് ബേബി ആരോപിക്കുന്നത്. ഇതിൽ പ്രകോപിതനായ പ്രതി ഏപ്രിൽ നാലിന് രാത്രിയിൽ കടയിൽ നിൽക്കുകയായിരുന്ന അബ്രഹാമിനെ കത്തി കൊണ്ട് വെട്ടുകയായിരുന്നു. വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്രഹാം തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ബേബിയെ റിമാൻഡ് ചെയ്തു.