വഴക്കിനിടെ തടസംപിടിക്കാനെത്തിയ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിച്ച മദ്ധ്യവയസ്‍ക്കന്‍ ജീവനൊടുക്കി
അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ തടസം പിടിക്കാനെത്തിയ ബന്ധുവിനെ വെട്ടിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി.
കായംകുളo:അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ തടസം പിടിക്കാനെത്തിയ ബന്ധുവിനെ വെട്ടിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി.പുള്ളിക്കണക്ക് പ്ലാമൂട്ടിൽ തറയിൽ രാജേന്ദ്രന്‍ (49)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ രാജേന്ദ്രനും മകൻ അച്ചുവും തമ്മിൽ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന രാജേന്ദ്രന്‍ മകനെ വെട്ടാന്‍ ശ്രമിച്ചു. അച്ചുവിന്‍റെ നിലവിളി കേട്ടെത്തിയ ബന്ധുവായ ഭദ്രന്‍ രാജേന്ദ്രനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
കൈക്ക് വെട്ടേറ്റ ഭദ്രനെ നാട്ടുകാര്‍ കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭദ്രനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെ രാജേന്ദ്രൻ വീട്ടിനുള്ളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. ഡ്രൈവറായ രാജേന്ദ്രന്‍ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് രാജേന്ദ്രന്‍റെ ഭാര്യ ഉഷയും മകൻ അച്ചുവും ഉഷയുടെ വീട്ടിലായിരുന്നു താമസം.