കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പിടിയാനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ചേരിമുക്ക് സ്വദേശി മോഹനൻ നായരാണ് മരിച്ചത്. ആനയുടെ മുറിവിൽ മരുന്ന് വെക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയദർശിനി എന്ന ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച് കൊലപ്പെടുത്തിയത്.
പത്തനംതിട്ട :കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പാപ്പാനെ ആനകൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായരെ (67)യാണ് പിടിയാനയായ പ്രിയദർശിനി കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവിൽ മരുന്നു വയ്ക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മോഹനൻ നായരെ ആന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് ചുഴറ്റി നിലത്തടിച്ച ശേഷം തേറ്റ കൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മോഹനൻനായരെ ഉടൻതന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാൽ നൂറ്റാണ്ടിലേറെയായി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ പാപ്പാനാണ് മോഹനൻ നായർ. മോഹനൻ നായരുടെ കുടുംബത്തിന് വനം വകുപ്പിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ ഇന്നോ നാളെയോ കൈമാറുമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 1992 ലാണ് കോന്നി ഡിവിഷനിൽ മണ്ണാറപ്പാറ റേഞ്ചിലെ പാലക്കുഴിയിൽ നിന്നും പ്രിയദർശിനിയെ കോന്നി ആനക്കൂട്ടിൽ എത്തിച്ചത്. സവാരിക്കായി ഇറക്കുന്ന ആനയാണെന്നും അക്രമകാരിഅല്ലെന്നും പാപ്പാന്മാർ പറയുന്നു

