മലയാളികൾ കൃഷി ചെയ്യാൻ മടിക്കുമ്പോൾ ഒഡീഷയിൽ നിന്ന് വന്ന സുക്രു തേഞ്ഞിപ്പലത്ത് രണ്ടേക്കർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. ഇത്തവണ 1200ഓളം നേന്ത്രവാഴകൾ നട്ടു.
മലപ്പുറം: മലയാള മണ്ണിൽ കൃഷിയിറക്കാൻ മലയാളികൾ മടിക്കുമ്പോൾ ഒരു ഒഡീഷക്കാരൻ തേഞ്ഞിപ്പലത്തെ മണ്ണിൽ പൊന്നുവിളയിക്കുകയാണ്. കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒറീസ സ്വദേശി സുക്രു തേഞ്ഞിപ്പലം ചൊവ്വയിൽ പാടത്തെ രണ്ടേക്കറോളം പാടം പാട്ടത്തിനെടുത്ത് വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്.
16 വർഷം മുമ്പാണ് 38 കാരനായ സുക്രു ഒറീസയിലെ നവർംഗ് പൂർ ജില്ലയിൽപ്പെട്ട മൊകൃ സിലഗുഡയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. ഏറെ കാലം കൂലിപണിക്കാരനായിരുന്നു. ഇതിനിടയിൽ പലപ്പോഴും കൃഷിപണിക്കുമിറങ്ങി. പിന്നീട് എല്ലാ ദിവസങ്ങളിലും കൃഷിപണി തന്നെയായിരുന്നു.
അങ്ങനെയാണ് മൂന്ന് വർഷം മുമ്പ് കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി തുടങ്ങിയത്. വർഷങ്ങളോളം കൃഷിപണിയിൽ ഉണ്ടായ പരിചയവും തഴക്കവും സ്വന്തമായി കൃഷി ചെയ്യാൻ പ്രേരണയായി. സുക്രുവിനിപ്പോൾ ചൊവ്വയിൽ പാടത്ത് രണ്ടേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. 1200 ഓളം നേന്ത്ര വാഴകൾ ഇത്തവണ സുക്രു കൃഷിയിറക്കിയിട്ടുണ്ട്. ഇക്കുറി നേന്ത്രപ്പഴത്തിന് മികച്ച വില ലഭിച്ചതിനാൽ സുക്രുവിന് കൃഷി നേട്ടമായി.
ഭാര്യ ഗോസാ മോണി സോറയും കൃഷിയിടത്തിൽ സഹായിയായിട്ടുണ്ട്. ശങ്കർ മകനാണ്. തേഞ്ഞിപ്പലത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി വീടുവെച്ച് കുടുംബ സമേതം താമസിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. നാട്ടുകാരുടെ കൂടെ പിന്തുണയിലാണ് സുക്രുവിന്റെയും കുടുംബത്തിന്റെയും കേരളീയ ജീവിതം.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്; വീണ്ടും മാതൃകയായി കേരളം
